വത്തിക്കാൻ സിറ്റി: മരണകരമായ പ്രവൃത്തികൾ ആസൂത്രണം ചെയ്യുന്നത് അവസാനിപ്പിക്കാനും സംഭാഷണത്തിന്റെയും മധ്യസ്ഥതയുടെയും മേശയിൽ ഇരിക്കാനും ലോകനേതാക്കളോട് ലെയോ പതിനാലാമൻ മാർപാപ്പയുടെ ആഹ്വാനം.
ഇന്നലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ സമാധാനത്തിനായി നടത്തിയ പ്രാർഥനാവേളയിൽ സന്ദേശം നൽകുകയായിരുന്നു മാർപാപ്പ.
യുദ്ധത്തിന്റെ യുക്തി നിരസിക്കുന്നത് തെറ്റിദ്ധാരണയ്ക്കും അവഹേളനത്തിനും കാരണമായാലും സഭ എല്ലായ്പ്പോഴും സമാധാനത്തിനായി ആഹ്വാനം ചെയ്യുന്നതു തുടരുമെന്നും ഏതെങ്കിലും മനുഷ്യാധികാരത്തേക്കാൾ ദൈവത്തോടുള്ള അനുസരണം എല്ലായ്പ്പോഴും വളർത്തുമെന്നും മാർപാപ്പ വ്യക്തമാക്കി.
സംഘർഷമേഖലകളിലെ കുട്ടികളിൽനിന്ന് എനിക്ക് എണ്ണമറ്റ കത്തുകൾ ലഭിക്കുന്നു.അവ വായിക്കുമ്പോൾ ചില മുതിർന്നവർ അഭിമാനത്തോടെ വീമ്പിളക്കുന്ന പ്രവൃത്തികളുടെ എല്ലാ ഭീകരതയും മനുഷ്യത്വമില്ലായ്മയും നിഷ്കളങ്കതയുടെ കണ്ണിലൂടെ ഒരാൾക്കു മനസിലാകും. നമുക്ക് കുട്ടികളുടെ ഈ ശബ്ദങ്ങൾ കേൾക്കാം’’-മാർപാപ്പ പറഞ്ഞു.
തന്നോടൊപ്പം നേരിട്ടും അല്ലാതെയും പ്രാർഥനയിൽ പങ്കെടുത്ത എല്ലാവർക്കും മാർപാപ്പ നന്ദി പറഞ്ഞു.